വാഹനാപകടത്തിൽ കുട്ടിയടക്കം 4 പേർ മരിച്ചു ; അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിൽ നാല് മരണം. അമ്പലപ്പുഴ പായൽകുളങ്ങരയിൽ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് ആണ് സ്ഥിരീകരിച്ചത്. മരിച്ചത് തിരുവനന്തപുരം സ്വദേശികളാണ് . തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ,ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ അമ്പാടി ,അഭിരാഗ് (25) എന്നിവരാണ് മരിച്ചത് . സുധീഷ് ലാലിൻ്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാൻ പോകുകയായിരുന്നു ഇവർ. നെടുമങ്ങാട് ആനാട് നിന്നും പുലർച്ചേ ഒരു മണിയോടെയാണ് ഇവർ എയർ പോർട്ടിലേക്ക് യാത്ര തിരിച്ചത്. കാറിനുള്ളിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
വിമാനത്താവളത്തിലേക്ക് പോകും വഴി എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്.