സാമൂഹിക മാധ്യമത്തിലൂടെ പരിചയം; ആണ്‍വേഷംകെട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയിൽ

മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആൺവേഷത്തിൽ നടക്കുന്ന യുവതി അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യ(27)യാണ് അറസ്റ്റിലായത്. മാവേലിക്കര ഉന്പർനാട് സ്വദേശിനിയായ പ്ലസ്വൺ വിദ്യാർഥിനിയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷം വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയ കേസിലാണ് സന്ധ്യയെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.
ഒരാഴ്ചയിലധികംനീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെയും പെൺകുട്ടിയെയും തൃശ്ശൂരിൽനിന്നാണു പിടികൂടിയത്. സന്ധ്യക്കെതിരേ 2016-ൽ 14 വയസ്സുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്റ്റേഷനിൽ രണ്ടു പോക്സോ കേസ് നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ. ആർ. ജോസ്, കുറത്തികാട് ഇൻസ്പെക്ടർ എസ്. നിസാം, എസ്.ഐ. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, അരുൺ ഭാസ്കർ, ഷെഫീഖ്, സ്വർണരേഖ, രമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.