റോഡരികില്‍ കച്ചവടം ചെയ്ത വയോധികയുടെ 16,000 രൂപയുടെ മീന്‍ അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ് പൊലീസിന്റെ ക്രൂരത

റോഡരികില്‍ കച്ചവടം ചെയ്ത വയോധികയുടെ 16,000 രൂപയുടെ മീന്‍ അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ് പൊലീസിന്റെ ക്രൂരത

കൊല്ലം: ( 30.07.2021) റോഡരികില്‍ കച്ചവടം ചെയ്ത വയോധികയുടെ 16,000 രൂപയുടെ മീന്‍ അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ് പൊലീസിന്റെ ക്രൂരത. പാരിപ്പള്ളി - പരവൂര്‍ റോഡില്‍ പാമ്ബുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. റോഡരികിലെ പുരയിടത്തില്‍ വച്ചാണ് ഇവര്‍ കച്ചവടം ചെയ്തത്. ഇവര്‍ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു.

ഇതിന് മുമ്ബ് രണ്ടു തവണ പൊലീസ് എത്തി മേരിയോട് കച്ചവടം നടത്തരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നും കച്ചവടം നടത്തിയതോടെ കഴിഞ്ഞ ദിവസം പൊലീസ് എത്തി മത്സ്യം വലിച്ചെറിയുകയായിരുന്നു. മുതലപ്പൊഴിയില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന് വില്‍ക്കുന്നത്. 16,000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വില്‍പന നടത്തിയുള്ളൂ എന്നും മേരി പറയുന്നു.

വില്‍പനക്കായി പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തില്‍ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് നിഷ്‌കരുണം തട്ടിത്തെറുപ്പിച്ചതെന്ന് മേരി പറയുന്നു.

മീന്‍ തിരികെ കൊണ്ടുപോകാമെന്ന് മേരി പറഞ്ഞെങ്കിലും പൊലീസ് അതിന് തയാറായില്ല. മത്സ്യം അഴുക്ക് ചാലില്‍ കളഞ്ഞ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി.

കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്ബോഴും സാധാരണക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം വര്‍ധിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.