'ആരോഗ്യം മോശം, കീഴടങ്ങാൻ കൂടുതൽ സമയം വേണം', നവ്‌ജ്യോദ് സിംഗ് സിദ്ദു സുപ്രീം കോടതിയിൽ

ദില്ലി: മുപ്പത്തിനാല് വർഷം മുൻപ് റോഡിലെ അടിപിടിയിൽ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദു സുപ്രീംകോടതിയെ സമീപിച്ചു. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഉടൻ കോടതിയിൽ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രതികരിച്ച സിദ്ദു ഇന്ന് രാവിലെ പട്യാല കോടതിയില്‍ ഹാജരാകുമെന്ന് സൂചനകളുണ്ടായിരുന്നു. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ നീക്കം നടത്തിയെങ്കിലും പുനപരിശോധന ഹര്‍ജി വിധിയെ മറികടക്കാനാവില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ശിക്ഷ നീട്ടിവക്കാനുള്ള ശ്രമം.
സിദ്ദുവിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി കീഴടങ്ങാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിനോടഭ്യര്‍ത്ഥിച്ചു. ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം കിട്ടിയത്. കോടതി ഇക്കാര്യത്തല്‍ ഇന്ന് തന്നെ നിലപാടെടുത്തേക്കും. പാര്‍ട്ടി വക്താവ് തേജീന്ദര്‍ ബഗ്ഗയെ ദില്ലിയിലെത്തി അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പോലീസ് കാണിച്ച ശുഷ്കാന്തി എന്തു കൊണ്ട് സിദ്ദുവിന്‍റെ കാര്യത്തിലില്ലെന്ന് ബിജെപി ചോദിച്ചു. അതേ സമയം സുപ്രീംകോടതി വിധിയോട് കോണ്‍ഗ്രസ് ഇനിയും പ്രതിരിച്ചിട്ടില്ല. സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതോടെ പാര്‍ട്ടിയില്‍ സിദ്ദുവിന് വലിയ പിന്തുണയില്ല.
പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തിൽ പരിക്കേറ്റ ഗുർനാം മരിച്ചു. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചുവെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാൽ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്. 1999ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.
ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തി. 2018 ൽ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.