സാധാരണ പനിയുമായി മുക്കത്തെ രണ്ട് ആശുപത്രിയില്‍ കാട്ടി; രോഗം ഗുരുതരമായപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി; ഛര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും അസുഖം കൂട്ടി; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് വെന്റിലേറ്റര്‍ ലഭ്യതയ്ക്ക്; ഈ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്;
nipah

കോഴിക്കോട്: നിപാ വൈറസ് ബാധ പുറത്തു കൊണ്ടു വരുന്നത് കോഴിക്കോട്ടെ വെന്റിലേറ്റര്‍ ക്ഷാമത്തിന്റെ സൂചനകളോ? നിപ ബാധിച്ച് മരിച്ച കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. അവിടെ ചികില്‍സിക്കുകയും ചെയ്തു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് കാരണം വെന്റിലേറ്റര്‍ ക്ഷാമമാണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ശരിയാണെങ്കില്‍ കോവിഡു രോഗികള്‍ കൂടുന്നത് വലിയ പ്രതിസന്ധിയായി മാറും.
മരിച്ച പന്ത്രണ്ട് വയസുകാരന് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളില്‍ ആദ്യം കാണിച്ചു. രോഗം ഗുരതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഛര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ഉണ്ടായി. മെഡിക്കല്‍ കോളേജില്‍ കുറച്ച് ദിവസം അഡ്‌മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടായില്ല. അതിനിടെ വെന്റിലേറ്റര്‍ ലഭ്യതയുടെ പ്രശ്‌നം നേരിട്ടതോടെയാണ് ഒന്നാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.-ഇതാണ് മാതൃഭൂമി റിപ്പോര്‍ട്ട്.
കോവിഡില്‍ ദിനംപ്രതി കേരളത്തില്‍ കണക്ക് കുതിച്ചുയരുകയാണ്. രണ്ടരലക്ഷം ആക്ടീവ് കേസുകള്‍ കേരളത്തിലുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും തൃശൂരും രോഗ വ്യാപനം കൂടുന്ന സ്ഥിതിയാണ്. ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണവും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കൂടുന്നതിന് തെളിവാണ് വെന്റിലേറ്റര്‍ ക്ഷാമം. കേരളത്തില്‍ അതുണ്ടായി കഴിഞ്ഞുവെന്നതിന് തെളിവാണ് നിപയിലെ മാതൃഭൂമി വാര്‍ത്ത.
സ്വകാര്യ ആശുപത്രിയില്‍ ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ കുട്ടിക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്ബിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബില്‍ നിന്ന് ലഭിച്ചു. ഇതോടെ നിപയും സ്ഥിരീകരിച്ചു.
കോവിഡ് പ്രോട്ടോകോളിലാണ് പ്രതീക്ഷ. കോവിഡിന്റെ അത്ര അതിവ്യാപനം നിപയ്ക്കില്ല. എന്നാല്‍ അതിനേക്കള്‍ മാരകമാണ്. വ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ പേര്‍ ഇതിനോടകം സൂചനകള്‍ കാട്ടുമായിരുന്നു. ഇതാണ് രോഗ വ്യാപനം വന്‍തോതില്‍ ഉണ്ടായിട്ടില്ലെന്ന നിഗമനത്തില്‍ എത്താന്‍ കാരണം. എങ്കിലും കോഴിക്കോട്ടെ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിക്ക് പോലും വെന്റിലേറ്റര്‍ നല്‍കാനായില്ലെന്ന വസ്തുതയാണ് നിപ മരണം ചര്‍ച്ചയാക്കുന്നത്.
ചാത്തമംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാര്‍ഡ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. 10,11,12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പനി, ഛര്‍ദി പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ ഉടന്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് പേരാണ് പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളത്. നിലവില്‍ പതിനേഴ് പേര്‍ നിരീക്ഷണത്തിലുണ്ട്.
രോഗത്തിന്റെ ഉറവിടം പരിശോധിച്ചുവരികയാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗ നിയന്ത്രണത്തിന് എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്തു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘം സംസ്ഥാനത്തെത്തും. കോഴിക്കോട് പന്ത്രണ്ടുവയസുകാരന്‍ മരിച്ചത് നിപ ബാധിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാവിലെയാണ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്ബിളുകളും പോസിറ്റീവാണെന്ന് മന്ത്രി അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ ജാഗ്രതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്തിവരികയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചു.സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്നു. നിലവില്‍ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തുറക്കും.'- ആരോഗ്യമന്ത്രി പറഞ്ഞു.
പനിയും ഛര്‍ദിയുമായാണ് കുട്ടി ബുധനാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ 104 ഡിഗ്രി പനി ഉണ്ടായിരുന്നു. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് പുലര്‍ച്ചെ 4.45ഓടെയായിരുന്നു കുട്ടിയുടെ മരണം