ഒറ്റയ്‍ക്ക് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് ലോകത്തിലെ സുരക്ഷിത നഗരം മദീന

ഒറ്റയ്‍ക്ക് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് ലോകത്തിലെ സുരക്ഷിത നഗരം മദീന

റിയാദ്: ഒറ്റയ്‍ക്ക് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് ലോകത്ത് ഏറ്റവും സുരക്ഷിത നഗരം സൗദി അറേബ്യയിലെ മദീന. പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്‍സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് (InsureMyTrip) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. സ്‍ത്രീകളുടെ സുരക്ഷിത നഗരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ദുബൈ (Dubai). അതേസമയം അവസാന അഞ്ചിലാണ് ദില്ലി (Delhi) ഇടം പിടിച്ചിരിക്കുന്നത്.

കുറ്റകൃത്യങ്ങളുടെ തോത് അങ്ങേയറ്റം കുറവായതാണ് മദീനയെ സുരക്ഷിത നഗരമായി തെരഞ്ഞെടുക്കാന്‍ കാരണം. ഒറ്റയ്‍ക്ക് സഞ്ചരിക്കുമ്പോള്‍ സ്‍ത്രീകള്‍ക്കുള്ള സുരക്ഷിതത്വ ബോധം, കുറ്റകൃത്യങ്ങളുടെ കുറവ്, സ്‍ത്രീകള്‍ക്ക് ആവശ്യമാവുന്ന സഹായങ്ങള്‍ നല്‍കല്‍, സ്‍ത്രീകളെ മാനിക്കല്‍ എന്നിങ്ങനെയുള്ള പത്ത് സൂചകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് നഗരങ്ങളുടെ സുരക്ഷിതത്വ പട്ടിക തയ്യാറാക്കിയത്. ഇതില്‍ പത്ത് പോയിന്റുകളും ലഭിച്ചതോടെയാണ് മദീന ഒന്നാമതെത്തിയത്.

തായ്‍ലന്റിലെ ചിയാങ് മൈ നഗരമാണ് സ്‍ത്രീ സുരക്ഷയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. പത്തില്‍ 9.06 പോയിന്റുകളാണ് ഈ നഗരത്തിനുള്ളത്. തൊട്ട് പിന്നില്‍ 9.04 പോയിന്റുകളോടെ ദുബൈയും അതിന് ശേഷം 9.02 പോയിന്റുകളോടെ ജപ്പാനിലെ ക്യോട്ടോവുമാണുള്ളത്. ചൈനയിലെ മക്കാഉ നഗരമാണ് ഒറ്റയ്‍ക്ക് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് സുരക്ഷിതമായ അഞ്ചാമത്തെ നഗരം. പത്തില്‍ 8.75 പോയിന്റുകളാണ് മക്കാഉവിനുള്ളത്.

അതേസമയം തനിച്ച് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമായി കണ്ടെത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗാണ്. പത്തില്‍ പൂജ്യം പോയിന്റുകളാണ് ജൊഹന്നാസ്‍ബര്‍ഗിന് ഈ പഠന റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. 2.98 പോയിന്റുകളുള്ള ക്വലാലമ്പൂരാണ് തൊട്ട് മുന്നിലുള്ളത്. 3.39 പോയിന്റുകളുള്ള ദില്ലിയും സ്‍ത്രീ സുരക്ഷയുടെ കാര്യത്തില്‍ അവസാന അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത (3.47 പോയിന്റ്), ഫ്രാന്‍സിലെ പാരിസ് (3.78 പോയിന്റ്)  എന്നിവയാണ് അവസാന അഞ്ച് നഗരങ്ങളുടെ പട്ടികയിലുള്ള മറ്റ് സ്ഥലങ്ങള്‍.