ജിഎസ്ടി കൗൺസിൽ യോഗം ദില്ലിയിൽ; ഉൽപ്പന്നങ്ങളുടെ നികുതി വർധനയെ എതിർത്ത് കേരളം

ദില്ലി: ജി എസ് ടി കൗൺസിൽ യോഗം ദില്ലിയിൽ തുടങ്ങി. തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും അടക്കം വിവിധ ഉൽപ്പന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കത്തെ കേരളം എതിർത്തു. ഈ തീരുമാനം നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെടും. ഉൽപ്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനാണ് നേരത്തെ കേന്ദ്രം തീരുമാനിച്ചത്. കൂടുതൽ പഠനങ്ങളില്ലാതെ നികുതി കൂട്ടരുതെന്ന് യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ ആവശ്യപ്പെടും.

തുണിക്കും, വസ്ത്രങ്ങൾക്കും ചെരുപ്പിനും നികുതി വർദ്ധിപ്പിക്കുന്നതിനെതിരെ വ്യാപാരികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടെന്ന് മന്ത്രി യോഗത്തിന് മുൻപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിലെ പ്രതിഷേധം കേന്ദ്രധനമന്ത്രാലയത്തെ സംസ്ഥാനം നേരത്തെ അറിയിച്ചതാണ്. ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ലെന്നും ശാസ്ത്രീയമായ പഠനം നടത്തണമെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇതിന് പുറമെ ജിഎസ്ടി നഷ്ടപരിഹാരം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അഞ്ച് വർഷത്തേക്ക് നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.