സോനുകുമാറിന്റെ ഫോണില്‍ ചില മലയാളികളുടെ ഫോണ്‍ നമ്ബറുകള്‍; ഇവര്‍ മുമ്ബ് ഇയാളില്‍ നിന്ന് തോക്ക് വാങ്ങിയോ എന്ന് അന്വേഷണം; പ്രതികളുടെ ചോദ്യം ചെയ്യലില്‍ കേരള ബന്ധം തെളിയാന്‍ സാധ്യത; മറ്റുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സംശയം; കോതമംഗലത്ത് മാനസയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ രാഖിലിന് കള്ളത്തോക്ക് നല്‍കിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു

കോതമംഗലം: നെല്ലിക്കുഴിയില്‍ ബി ഡി എസ് ഹൗസ് സര്‍ജന്‍ മാനസയെ വെടിവച്ച് കൊന്ന കേസില്‍ രാഖിലിന് തോക്ക് കൈമാറിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു. തോക്ക് കൈമാറിയ ബിഹാര്‍ മുന്‍ഗെര്‍ ജില്ല പര്‍സന്തോ ഗ്രാമത്തിലെ സോനുകുമാര്‍ (24), ഇടനിലക്കാരന്‍ ബര്‍സാദ് സ്വദേശി മനീഷ്‌കുമാര്‍ വര്‍മ(24) എന്നിവരെയാണ് ബീഹാറില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചത്.
എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷമാണ് പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ചോദ്യം ചെയ്യലില്‍ രാഖിലിന് തോക്ക് കൈമാറിയത് കൂടാതെ മറ്റ് നിര്‍ണ്ണായക വിവരങ്ങളും ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സോനുകുമാറിന്റെ ഫോണില്‍ നിന്ന് ചില മലയാളികളുടെ ഫോണ്‍ നമ്ബറുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ സോനുകുമാര്‍ വഴി തോക്ക് വാങ്ങിയിട്ടുണ്ടോ എന്നതും പരിശോധിക്കും.
രാഖിലും ബിസിനസ്സ് പങ്കാളിയുമായ ആദിത്യനും ബംഗളൂരുവില്‍ നടത്തിയ ഇന്റീരിയര്‍ സ്ഥാപനത്തില്‍ സോനുകുമാര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ ആര്‍ക്കെങ്കിലും തോക്ക് കൈമാറിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. കേരളത്തിലെ മറ്റ് ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും.
ആറ് മാസത്തിനിടെ സോനുകുമാറിന്റെ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും അന്വേഷണസംഘം ആരംഭിച്ചു. പ്രതിയായ മനേഷ് കുമാര്‍ തോക്ക് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇത് എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
കേരള ബിഹാര്‍ പൊലീസ് സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനില്‍ ബിഹാറില്‍നിന്നു പിടിയിലായ പ്രതികളായ സോനുകുമാര്‍, മനീഷ് കുമാര്‍ എന്നിവരെ വിമാനമാര്‍ഗമാണു കൊച്ചിയില്‍ എത്തിച്ചത്. തോക്ക് കൈമാറിയ സോനുകുമാറിനെ മുന്‍ഗറില്‍നിന്നും ഇടനിലക്കാരനായ മനീഷ് കുമാറിനെ പട്‌നയില്‍നിന്നുമാണു പിടികൂടിയത്.
പ്രതികളെ പിടിക്കാന്‍ ബിഹാറിലെത്തിയ കേരള പൊലീസിനെ സഹായിക്കാന്‍ മുന്‍ഗര്‍ എസ്‌പി ജഗന്നാഥ റെഡ്ഡി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. 'പഴയ തോക്ക് കിട്ടുമോ' എന്നു ചോദിച്ചാണ് കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം സോനുകുമാറിനെ ബന്ധപ്പെട്ടത്. ഇരുവരെയും കോവിഡ് പരിശോധന നടത്തിയ ശേഷമാണു കൊച്ചിയിലെത്തിച്ചതെന്നു പൊലീസ് പറഞ്ഞു.
ജീവന്‍ പണയം വച്ചുള്ള ഓപ്പറേഷന്‍
തന്ത്രപരമായി കുടുക്കാന്‍ നോക്കുന്നതിനിടെ അപകടം മണത്ത മാഫിയാ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ധീരമായി തിരിച്ചടിച്ചതോടെ അവര്‍ക്ക് പിടിച്ചുനില്‍ക്കായനായില്ല. മിനിട്ടുകള്‍ക്കുള്ളില്‍ മാഫിയാ സംഘത്തെ പൊലീസ് അകത്താക്കി.അധോലോക, മാഫിയാ സംഘങ്ങളുടെ പ്രധാന കേന്ദ്രമാണ് മുന്‍ഗര്‍. ഇവിടെയാണ് തോക്ക് വിറ്റവരെ തേടി കേരള പൊലീസ് എത്തിയത്. എന്തിനും തയ്യാറാണ് പ്രദേശത്തെ അധോലോക സംഘം.
ലോക്കല്‍പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷന്‍. കേരള പൊലീസിനെ സഹായിക്കാനുണ്ടായിരുന്നത് ബീഹാര്‍ പൊലീസിലെ ഉന്നതര്‍ മാത്രം. കേരള പൊലീസിലെ സൈബര്‍ ടീം പ്രതികളുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറിയിരുന്നു.
പഴയ തോക്ക് വേണം എന്നാവശ്യപ്പെട്ടാണ് പൊലീസ് സംഘം സോനുകുമാറിനെ സമീപിച്ചത്. പ്രശ്‌നങ്ങളൊന്നും തോന്നാത്തതിനാല്‍ കരാര്‍ ഉറപ്പിക്കാന്‍ സോനു തയ്യാറായി. ആളൊഴിഞ്ഞ സ്ഥലത്തെത്താന്‍ പൊലീസ് സംഘത്തോട് പറഞ്ഞു. പറഞ്ഞ സ്ഥലത്ത് കൃത്യ സമയത്ത് പൊലീസ് എത്തി. എന്നാല്‍ കേരള പൊലീസിനെ കള്ളത്തോക്കുസംഘം തിരിച്ചറിഞ്ഞില്ലെങ്കിലും ബീഹാര്‍ പൊലീസ് ഉദ്യോഗസ്ഥരെ അവര്‍ എളുപ്പത്തില്‍ മനസിലാക്കി.ആക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് തുരുതുരെ വെടിവച്ചു.
ഇതോടെ ഭയന്നുപോയ സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. ഇതുവരെ ഇരുപതോളം തോക്കുകള്‍ വിറ്റതായി സോനുകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സോനുവിന്റെ കൂട്ടുകാരന്‍ മനേഷ് കുമാര്‍ വര്‍മയെയും മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ടാക്‌സി ഡ്രൈവറായ ഇയാളെ ലൊക്കേഷന്‍ മനസിലാക്കി ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്യുകയായിരുന്നു.