അറസ്റ്റ് ഉടന്‍'; ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനയെന്ന് കമ്മീഷണര്‍

അറസ്റ്റ് ഉടന്‍'; ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനയെന്ന് കമ്മീഷണര്‍

കൊച്ചി: യുവതികളെ ബലാത്സംഗം ചെയ്ത ടാറ്റു ആര്‍ട്ടിസ്റ്റ് (Tattoo Artist)  പി എസ് സുജേഷിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് കമ്മിഷണർ നാഗരാജു (Commissioner Nagaraju). ഒളിവില്‍ കഴിയുന്ന പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളെ കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സമാന അനുഭവം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. സുജേഷിനെതിരെ ഇതുവരെ ആറ് പേരാണ് പരാതി നൽകിയത്. 2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയർന്നതോടെ ഇയാൾ ഒളിൽ പോയി. ഇതുവരെ ആറ് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങൾക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു. 

യുവതിയുടെ ആരോപണം ഇങ്ങനെ...

തന്‍റെ പുരുഷ സുഹൃത്തിനൊപ്പമാണ് ടാറ്റൂ ചെയ്യാനായി സ്റ്റുഡിയോയിൽ പോയത്. പുറകിൽ താഴെയായിയാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. ഇത് വിശദമാക്കിയതോടെ സുജീഷ് തന്നെ ഒരു അടച്ചുറപ്പുള്ള മുറിയിലേക്ക് കൊണ്ടുപോയി. തന്റെ ടാറ്റൂ വളരെ സമയം എടുത്ത് ചെയ്യേണ്ടതായിരുന്നു, അതിനാൽ തന്നെ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ താൻ ഒരു ഇടവേള ആവശ്യപ്പെട്ടുവെന്നും യുവതി ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെ പറയുന്നു.ഈ സമയം സുജീഷ് ഭാര്യയെ കൊണ്ടുവിടാൻ പോയി. തിരിച്ച് വന്ന് വീണ്ടും ടാറ്റൂ ചെയ്യാൻ ആരംഭിച്ചു. തന്റെ ജീൻസ് അയാൾക്ക് ടാറ്റൂ ചെയ്യാൻ തടസ്സമായി അനുഭവപ്പെട്ടതോടെ ജീൻസ് അൽപ്പം കൂടി താഴേക്ക് ഇറക്കി. ഇതോടെ ഇയാൾ തന്നോട് അപമര്യാദയായ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. തനിക്ക് ഒട്ടും സുഖകരമായി തോന്നിയില്ല.

ടാറ്റൂ ചെയ്യുന്നത് തുടരുമ്പോൾ തന്നെ അയാൾ തന്റെ ശരീരത്തിൽ തെറ്റായ തരത്തിൽ സ്പർശിക്കാൻ തുടങ്ങി. ഇത് ഒട്ടും അനുയോജ്യമായി തോന്നിയില്ല. സംഭവിക്കുന്നത് എന്തെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഉടനെ അയാളെന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഇനിയും വരണമെന്നും തനിക്ക് മാത്രമായി ഡിസ്കൗണ്ട് നൽകാമെന്നും അയാൾ പറഞ്ഞു. തനിക്ക് വെറുപ്പ് തോന്നിയെന്നും അവിടെ നിന്ന് പെട്ടന്ന് പോയെന്നും യുവതി ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പിന്നീട് നിരവധി പേരോട് അയാൾ ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് അറിഞ്ഞു. അത് വളരെയേറെ വേദനിപ്പിക്കുന്നതായിരുന്നു. അയാൾ അർഹിക്കുന്ന ശിക്ഷ അയാൾക്ക് ലഭിക്കുമെന്ന് കരുതുന്നതായും യുവതി പറഞ്ഞു. ഇതുവരെ ഒപ്പം നിന്നവരോട് നന്ദി അറിയിക്കുന്നതായും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ യുവതി വ്യക്തമാക്കിയിരുന്നു.