'കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്നാണ് പറഞ്ഞിരുന്നത്'; ജീവന് ഭീഷണിയെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ

'കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്നാണ് പറഞ്ഞിരുന്നത്'; ജീവന് ഭീഷണിയെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ

കൊച്ചി: പണം കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട്  വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് കലൂരില്‍ (Kaloor) കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ ഡിക്സി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് ഐസിയുവിലാണെന്നും വേഗം വരണമെന്നും പറഞ്ഞ് അമ്മയാണ് വിളിച്ചത്. കുഞ്ഞ് മരിച്ചെന്ന് അറിയുന്നത് ഇവിടെ വന്നപ്പോളാണ്. പിള്ളേരെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെ നോക്കിയിരുന്നില്ല.

മക്കളെ നോക്കാത്തത് കൊണ്ട് ഭർത്താവിന് പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുന്നതെന്നും കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്സി പറഞ്ഞു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു. കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിൻ്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗൾഫിൽ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയിൽ നിന്ന് ഫോണിൽ അറിയിച്ചതെന്നും മേഴ്സി ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.