'കേരളത്തിലൊഴികെ പാർട്ടി ദുർബലമാകുന്നു'; മുന്നണി വിപുലീകരണം ആലോചിക്കണമെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്

'കേരളത്തിലൊഴികെ പാർട്ടി ദുർബലമാകുന്നു'; മുന്നണി വിപുലീകരണം ആലോചിക്കണമെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്

കണ്ണൂർ: കേരളത്തിലൊഴികെ പാർട്ടി ദുർബലമാകുന്നുവെന്ന് സിപിഎം (CPM) സംഘടനാ റിപ്പോർട്ട്. രണ്ട് ശക്തികേന്ദ്രങ്ങൾ
ചോർന്ന് പോകുകയാണെന്നും കേരളമടക്കം മുന്നണി വിപുലീകരണം ആലോചിക്കണമെന്നും റിപ്പോർട്ടിലുണ്ട്. പാർട്ടി രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കാലമെന്നാണ് റിപ്പോർട്ടിലുള്ളത്.

പാർട്ടിയുടെ രണ്ടു ശക്തികേന്ദ്രങ്ങൾ ചോർന്നു പോകുന്നു. കേരളത്തിലൊഴികെ പാർട്ടി ദുർബലമാകുന്നു. ബിജെപി - ആർഎസ്എസ് ഭരണം ചെറുക്കാൻ പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തണം. ബഹുജന അടിത്തറയുള്ള വിപ്ലവ പാ‍ർട്ടിയായി മാറണമെന്നും റിപ്പോർട്ട് പറയുന്നു. ഇടത് ജനാധിപത്യ ബദൽ ശക്തമാക്കണമെന്ന് റിപ്പോർട്ടിൽ ഉന്നയിക്കുന്നു. സംഘടന ശക്തിപ്പെടുത്തുന്നതിന് 10 നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇടതുമുന്നണി വിപുലീകരിക്കുന്ന കാര്യം കേരളം ഉൾപ്പടെ ആലോചിക്കണം. പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളുമായി ബന്ധമുണ്ടാക്കണം. പാർട്ടി അംഗത്വത്തിനുള്ള അഞ്ച് മാനദണ്ഡങ്ങൾ കർക്കശമായി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്രാഞ്ച് കമ്മിറ്റികൾ ആറുമാസത്തിനുള്ളിൽ സജീവമാക്കണം. കൂടുതൽ യുവാക്കൾക്കും സ്ത്രീകൾക്കും അടുത്ത രണ്ടു വർഷവും അംഗത്വം നല്കണം. പാർട്ടിയുടെ മുഴുവൻ സമയപ്രവർത്തകരായി കൂടുതൽ യുവാക്കളെ നിയമിക്കണം. സെൻട്രൽ പാർട്ടി സ്കൂൾ ശക്തിപ്പെടുത്തണം. ആർഎസ്എസിനെക്കുറിച്ചുള്ള പഠനം പാർട്ടി സ്കൂളിൽ ഉൾപ്പെടുത്തണം. സാമൂഹ്യ മാധ്യമങ്ങളെ പാർട്ടിയുമായി സംയോജിപ്പിക്കാൻ നേതാക്കൾക്ക് കഴിയണം. ഗ്രാമീണ തൊഴിലാളി യൂണിയനുകൾ സ്ഥാപിക്കണം. വർഗ്ഗബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് കൊടിയേറും.