വിവാഹം നടക്കാനായി ഹോളി ദിനത്തില്‍ മനുഷ്യക്കുരുതി; 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയ 2 പേര്‍ പിടിയില്‍

വിവാഹം നടക്കാനായി ഹോളി ദിനത്തില്‍ മനുഷ്യക്കുരുതി; 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയ 2 പേര്‍ പിടിയില്‍

ഹോളി ആഘോഷത്തിന് ഭാഗമായി മനുഷ്യകുരുതി നല്‍കാനായി ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായതില്‍ ഒരാള്‍. ഏറെക്കാലമായി വിവാഹം നടക്കാതിരുന്നതിന് പരിഹാരമായി മനുഷ്യക്കുരുതി നല്‍കണമെന്ന് മന്ത്രവാദിയാണ് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഈ മേഖലയിലെ പ്രശസ്ത മന്ത്രവാദിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ബാലികയെ ബലി നല്‍കിയാല്‍ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഛിജാര്‍സി ഗ്രാമവാസിയായ പെണ്‍കുട്ടിയെ മാര്‍ച്ച് 13നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുട്ടിയെ ഭാഗ്പതില്‍ നിന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ പൊലീസ് കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

കുട്ടിയെ കാണാതായി നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു ഇതില്‍ ഫലം കാണാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. ഈ പ്രദേശത്തെ 200ല്‍ അധികം പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ച ശേഷമാണ് കുഞ്ഞിനെ കടത്തിയവരെ കണ്ടെത്താനായത്. ഇതിന് പിന്നാലെ അയല്‍വാസിയേയും സഹായിയേയും പൊലീസ് കണ്ടെത്തുകയായിരുന്നു. സോനു ബാല്‍മികി എന്നയാളും ഇയാളുടെ സഹായി നീതുവാണ് പിടിയിലായിട്ടുള്ളത്. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. സതേന്ദ്ര എന്ന മന്ത്രവാദിയേയും പൊലീസ് തിരിയുന്നുണ്ട്. നിരന്തരമായി നദ്യപിക്കുന്ന സ്വഭാവമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹോളി ദിനത്തില്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കാനായിരുന്നു ഇവരുടെ ശ്രമം. കേസിലെ പ്രതികളായ മൂന്ന് പേര്‍ ഒളിവില്‍ പോയതായാണ് സംശയിക്കുന്നത്. ഭാഗ്പേട്ടില്‍ വച്ച് ഹോളി ദിനത്തില്‍ കുഞ്ഞിനെ ബലി നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു സംഘമുണ്ടായിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ പൊലീസ് സംഘത്തിന് അന്‍പതിനായിരം രൂപയുടെ അവാര്‍ഡാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.