ജോ ജോസഫിന്‍റെ വ്യാജവീഡിയോ അപ്‍ലോഡ് ചെയ്തയാള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ (Joe Joseph) വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്തയാളെ പിടികൂടിയെന്ന് കൊച്ചി പൊലീസ്. കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അബ്ദുൾ ലത്തീഫ് ലീഗ് (Muslim League) അനുഭാവിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഒൻപത് മണിയോടെ പോളിംഗ് സജീവമായി തുടങ്ങുമ്പോഴായിരുന്നു കൊച്ചി പൊലീസ് നിർണ്ണായകമായ കസ്റ്റഡി വിവരം പുറത്തുവിട്ടത്.
ലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടി എന്ന വിവരമാണ് പുറത്തുവന്നത്. അബ്ദുൾ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രമിനൽ കേസുകളിൽ പ്രതിയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി. വീഡിയോ പ്രചരിച്ചരിച്ചവരെ മാത്രം പിടികൂടുമ്പോൾ വീഡിയോ അപ്‍ലോഡ് ചെയ്തയാളെ കണ്ടെത്താനാകാത്തതിലും വിമർശനമുയർന്നിരുന്നു. അബ്ദുൾ ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെ തന്നെ കിട്ടിയെന്നാണ് കൊച്ചി പൊലീസ് വ്യക്തമാക്കുന്നത്.
വ്യാജ പ്രൊഫൈൽ സംബന്ധിച്ച് ട്വിറ്ററിന്‍റെയും ഫേസ്ബുക്കിന്‍റെയും വിവരങ്ങൾക്കായിരുന്നു കാത്തിരിപ്പ്. ട്വിറ്റർ ഔദ്യോഗികമായി വിവരങ്ങൾ കൈമാറിയതോടെയാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ വീഡിയോയിൽ യുഡിഎഫിന് ബന്ധമില്ലെന്ന് വാദം ആവർത്തിച്ചും പൊലീസ് സിപിഎം ധാരണ ആരോപിച്ചും പ്രതിപക്ഷം രംഗത്തെത്തി. അബ്ദുൾ ലത്തീഫിന് പാർട്ടിയുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗും വ്യക്തമാക്കി. അബ്ദുള്‍ ലത്തീഫിനെ കണ്ടിട്ട് പോലുമില്ലെന്ന് കോട്ടക്കലിലെ ലീഗ് നേതാക്കൾ പറഞ്ഞു