ദിവസേന 20 പല്ല് നഷ്ടപ്പെടും; വീണ്ടും മുളച്ചുവരും; 500 പല്ലും രണ്ട് താടിയെല്ലുകളുമുള്ള അത്ഭുതമത്സ്യം

ദിവസേന 20 പല്ല് നഷ്ടപ്പെടും; വീണ്ടും മുളച്ചുവരും; 500 പല്ലും രണ്ട് താടിയെല്ലുകളുമുള്ള അത്ഭുതമത്സ്യം

മത്സ്യത്തിന് ഒന്നിലധികം വരികളിലായി 500 ഓളം മൂര്‍ച്ചയുള്ള പല്ലുകളുണ്ട്. അവ ഇരയെ ആക്രമിക്കാനും ചെറിയ കഷണങ്ങളാക്കാനും ഉപയോഗിക്കുന്നു.

സമുദ്രം എന്നത് മനുഷ്യനെ സംബന്ധിച്ചടത്തോളം ഇപ്പോഴും വളരെ നിഗൂഡമായ ഒരു മേഖലയാണ്. സമുദ്രത്തിനെ സംബന്ധിച്ചും അതില്‍ വസിക്കുന്ന ജീവികളെ സംബന്ധിച്ചുമൊക്കെ ഒട്ടേറെ കണ്ടെത്തലുകളും വസ്തുതകളും ഒക്കെ ഗവേഷകര്‍ നമ്മുക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ടെങ്കിലും, ആ മേഖലയിലുള്ള പല കാര്യങ്ങളും ഇന്നും നമുക്ക് അജ്ഞാതമാണ്. അതുകൊണ്ട് തന്നെ ആഴക്കടല്‍ (Deep sea) ഇപ്പോഴും മനുഷ്യർക്ക് തിരിച്ചറിയാനും മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ലാത്ത ജീവികളുള്ള ഒരു നിഗൂഢ മേഖലയായി തുടരുന്നു. അടുത്തിടെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ അത്തരത്തിലുള്ള നിഗൂഢ സമുദ്രജീവിയാണ് പസഫിക് ലിംഗ്കോഡ് (Pacific lingcod). അതിന്റെ ശാസ്ത്രീയ നാമം ഒഫിയോഡണ്‍ എലോംഗറ്റസ് (Ophiodon elongatus) എന്നാണ്.

പ്രൊസീഡിംഗ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി (Proceedings of the Royal Society B) ജേണലില്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പസഫിക് ലിംഗ്കോഡിനെ വടക്കന്‍ പസഫിക്കില്‍ (North Pacific) കാണപ്പെടുന്ന, ഇരയെ വേട്ടയാടി ഭക്ഷിക്കുന്ന ഒരു മത്സ്യമാണെന്ന് (Predatory fish) വിശേഷിപ്പിച്ചിരിക്കുന്നു. ഒരു മീറ്റര്‍ വരെ നീളവും ഏകദേശം 36 കിലോഗ്രാം ഭാരവുമുള്ള ഉഗ്രരൂപികളായ ഈ മത്സ്യം അതിന്റെ വായയ്ക്കുള്ളില്‍ ഒതുങ്ങുന്ന ഏതൊരു ജീവിയെയും ഭക്ഷിക്കുന്നു. ഞണ്ടുകളുടെയും പുറന്തോടുകളുള്ള മറ്റ് ജന്തുവര്‍ഗ്ഗങ്ങളുടെയും ഷെല്ലുകള്‍ ഭേദിക്കാന്‍ അതിന്റെ പല്ലുകള്‍ നിറഞ്ഞ താടിയെല്ലുകള്‍ക്ക് ശക്തിയുണ്ടെന്ന് പഠനം പരാമര്‍ശിക്കുന്നു.

താടിയെല്ലുകള്‍ സ്രാവുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും, ഈ വേട്ടക്കാരന്‍ മത്സ്യത്തിന് സവിശേഷമായ പല്ലുകളാണുള്ളത്. സാധാരണ കടല്‍ ജീവികള്‍ക്കുള്ളതുപ്പോലെ ഉളിപ്പല്ലുകള്‍, അണപ്പല്ലുകള്‍, മുന്‍നിര പല്ലുകള്‍ എന്നിവയ്ക്ക് പകരം പസഫിക് ലിംഗ്കോഡിന്റെ താടിയെല്ലുകളില്‍ ഉള്ളത് നൂറുകണക്കിന് മൂര്‍ച്ചയുള്ളതും അതിസൂക്ഷ്മവുമായ പല്ലുകളുടെ നിരയാണ്. ഒരു കൂട്ടം പ്രധാന താടിയെല്ലുകള്‍ക്ക് പിന്നില്‍ മറ്റൊരു കൂട്ടം രണ്ടാം നിര താടിയെല്ലുകള്‍ കൂടി ഈ മത്സ്യങ്ങള്‍ക്കുണ്ട്. ഗവേഷകര്‍ ഇതിനെ തൊണ്ടയിലെ താടിയെല്ലുകള്‍ എന്ന് വിശേഷിപ്പിക്കുന്നു. മനുഷ്യര്‍ അണപ്പല്ലുകള്‍ ഉപയോഗിക്കുന്നതുപോലെ ഭക്ഷണം ചവയ്ക്കാന്‍ മത്സ്യം ഇത് ഉപയോഗിക്കുന്നുവെന്ന് പഠനം പരാമര്‍ശിക്കുന്നു. ഈ മത്സ്യങ്ങളുടെ അണ്ണാക്ക് പോലും നൂറുകണക്കിന് ചെറിയ ദന്ത നിരകളാല്‍ മൂടപ്പെട്ടിരിക്കുന്നു.

മൊത്തത്തില്‍, മത്സ്യത്തിന് ഒന്നിലധികം വരികളിലായി 500 ഓളം മൂര്‍ച്ചയുള്ള പല്ലുകളുണ്ട്. അവ ഇരയെ ആക്രമിക്കാനും ചെറിയ കഷണങ്ങളാക്കാനും ഉപയോഗിക്കുന്നു. മത്സ്യത്തിന്റെ ദന്ത നിരകളുടെ സംവിധാനം വളരെ സങ്കീര്‍ണമാണ്. ഓരോ ദിവസവും 20 ഓളം പല്ലുകള്‍ നഷ്ടപ്പെടുകയും പകരം പുതിയത് മുളച്ച് വരുകയും ചെയ്യുന്നു.

എല്ലാ ദിവസവും രാവിലെ നമുക്ക് ഓരോ പല്ല് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അതായത് നമ്മള്‍ ഉണരുമ്പോൾ ഒരു പല്ല് നഷ്ടപ്പെടും, പകരമൊന്ന് മുളച്ചുവരും. ഇത് അവിശ്വസനീയമാണ്.'', ഈ മത്സ്യത്തിന്റെ പല്ലുകളുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കവെ വാഷിംഗ്‌ടൺ സർവകലാശാലയിലെ കാർലി കോഹൻ പറയുന്നു.