പിഞ്ചുകുഞ്ഞ് എന്ത് പിഴച്ചു! രണ്ടരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന ക്രൂരത; ദുരൂഹത

കൊച്ചി: കൊച്ചിയിൽ രണ്ടു വയസുകാരിയെ (Two Year Old Infant) ബക്കറ്റിൽ മുക്കിക്കൊന്ന (Murder) സംഭവത്തിൽ പ്രതി ജോൺ ബിനോയി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തർക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. അർധരാത്രി മുത്തശി പുറത്തുപോയ സമയം ആസൂത്രിതമായി കൊലപാതകം നടത്തിയതാണോയെന്ന കാര്യമാണ് പരിശോധിക്കുന്നത്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് തീരുമാനം. ഒപ്പമുണ്ടായിരുന്ന നോറയുടെ മുത്തശിയേയും വീണ്ടും ചോദ്യം ചെയ്യും. കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം കേരളത്തിനാകെ ഞെട്ടലായി മാറിയിരിക്കുകയാണ്. കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു.
ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.