യുഎയില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ ആറ് അവധി ദിനങ്ങള്‍ കിട്ടും

യുഎയില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ ആറ് അവധി ദിനങ്ങള്‍ കിട്ടും

യു.എ.ഇ.യുടെ പുതിയ തൊഴിൽനിയമങ്ങളിൽ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങൾ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സമഗ്രക്ഷേമം ഉറപ്പുവരുത്തുന്നതിനുമായാണ് യു.എ.ഇ. മാനവവിഭവശേഷി മന്ത്രാലയം പുതിയ തൊഴിൽനിയമം അവതരിപ്പിച്ചിരിക്കുന്നത്.

ഫുൾടൈം, പാർട്ട് ടൈം ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും പുതിയ നിയമം ബാധകമാണ്. 2022 ഫെബ്രുവരിയിൽ പുതിയ നിയമം പ്രാബല്യത്തിലാകും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കുപുറമെ, ഏറ്റവുമടുത്ത ബന്ധുക്കൾ മരിച്ചാൽ മൂന്നുമുതൽ അഞ്ചുദിവസം വരെ അവധി നൽകണമെന്ന് പുതിയ തൊഴിൽനിയമത്തിലുണ്ട്. സ്വകാര്യമേഖലയിലെ പ്രസവാവധി 60 ദിവസമാക്കി. ഇവർക്ക് 45 ദിവസം മുഴുവൻ വേതനവും 15 ദിവസം പകുതി വേതനവും നൽകണം. കൂടാതെ കുട്ടി ജനിച്ച ദിവസം മുതൽ ആറുമാസം വരെ അഞ്ച് പ്രവൃത്തിദിവസങ്ങളിലായി രക്ഷാകർത്തൃ അവധിക്കും അർഹതയുണ്ട്. നവജാതശിശുവിന് പ്രസവാനന്തരമുള്ള എന്തെങ്കിലും സങ്കീർണതകളോ അസുഖമോ ഉണ്ടായാൽ പ്രാരംഭ പ്രസവാവധി പൂർത്തിയാകുമ്പോൾ ശമ്പളമില്ലാതെ 45 ദിവസത്തെ അധിക അവധിക്കും അപേക്ഷിക്കാവുന്നതാണ്. ഇതിനായി അസുഖവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ സമർപ്പിക്കണം. പ്രത്യേക ആവശ്യങ്ങളുള്ള ശിശുക്കളുടെ അമ്മമാർക്ക് പ്രസവാവധി കഴിഞ്ഞാലും 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്കും അർഹതയുണ്ട്. കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴിൽമേഖലയിൽ യു.എ.ഇ. വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന വിവിധ നിയമ നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ പുറത്തുവിട്ടിരുന്നു. പുതിയ തൊഴിൽ നിയമം നടപ്പാക്കുന്നതിലൂടെ മേലുദ്യോഗസ്ഥരോ സഹപ്രവർത്തകരോ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, രേഖകൾ അനധികൃതമായി കൈവശപ്പെടുത്തൽ എന്നിവയിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും. തൊഴിലാളികൾക്ക് നൽകുന്ന പ്രൊബേഷൻ കാലാവധി ആറുമാസത്തിൽ കൂടരുതെന്നും നിയമത്തിൽ നിർദേശിക്കുന്നുണ്ട്.  പുതിയ നിയമപ്രകാരം തൊഴിലാളികൾക്ക് ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറാൻ സാധിക്കും. തൊഴിൽ കാലാവധിയുടെ അവസാനം യു.എ.ഇ. വിടാൻ ഉടമ നിർബന്ധിക്കുന്നതിൽനിന്ന് തൊഴിലാളികൾക്ക് പുതിയ നിയമം വഴി സംരക്ഷണം ലഭിക്കും. ഇതിനുപുറമെ, അടുത്ത വർഷം ഫെബ്രുവരി മുതൽ യു.എ.ഇ.യിലെ തൊഴിലാളികൾക്ക് ഒന്നിലധികം ഉടമകൾക്കു കീഴിൽ തൊഴിൽ ചെയ്യാനുള്ള അനുമതിയും ലഭിക്കും. നിലവിലുള്ള തൊഴിലിനു പുറമെ പാർട്ട് ടൈം തൊഴിലവസരം ലഭിക്കുന്നത് പ്രവാസികൾക്കടക്കം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.